ഹര്‍ത്താൽ: അക്രമത്തില്‍ ഏര്‍പ്പെടുന്നവരെ ഉടനടി അറസ്റ്റ് ചെയ്യും, കര്‍ശനസുരക്ഷയുമായി പൊലീസ്

തിരുവനന്തപുരം: നാളെ സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ കര്‍ശന സുരക്ഷയുമായി പൊലീസ്.
ക്രമസമാധാനപാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടാതിരിക്കാന്‍ പൊലീസ് ശ്രദ്ധ ചെലുത്തും. അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍, നിയമലംഘകര്‍, കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യും. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനാംഗങ്ങളെയും ക്രമസമാധാനപാലത്തിനായി നിയോഗിക്കും. ജില്ലാ പൊലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുളള സുരക്ഷാക്രമീകരണങ്ങളുടെ മേല്‍നോട്ട ചുമതല റേഞ്ച് ഡി.ഐ.ജിമാര്‍, സോണല്‍ ഐ.ജിമാര്‍, ക്രമസമാധാന വിഭാഗം എഡിജിപി എന്നിവര്‍ക്കാണ്.
പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്യുകയും ഓഫീസുകള്‍ എന്‍ഐഎ റെയ്ഡ് നടത്തുകയു ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ ആഹ്വാനം.രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലില്‍ നിന്ന് പാല്‍,പത്രം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.
രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത് കേരളത്തില്‍നിന്നാണ്. ഭീകരവാദത്തിനു സഹായം ചെയ്‌തെന്ന പേരില്‍ 22 പേരെയാണ് സംസ്ഥാനത്തു നിന്നു പിടികൂടിയത്. മഹാരാഷ്ട്രയില്‍നിന്നും കര്‍ണാടകയില്‍നിന്നും ഇരുപതു പേരെ വീതം അറസ്റ്റ് ചെയ്തു. തമിഴ്‌നാട്, (10), യുപി (8), ആന്ധ്ര (5), മധ്യപ്രദേശ് 94), പുതുച്ചേരി, ഡല്‍ഹി (മൂന്നു വീതം), രാജസ്ഥാന്‍ (2) എന്നിങ്ങനെയാണ് അറസ്റ്റ്. പതിനൊന്നു സംസ്ഥാനങ്ങളിലായി നടത്തിയ റെയ്ഡില്‍ 106 പേരെ അറസ്റ്റ് ചെയ്തതായി എന്‍ഐഎ ഉദ്യോഗസ്ഥര്‍ അറിയിച്ചു.