പാറക്കണ്ടി പവിത്രൻ വധം:പ്രതികൾക്ക് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും

തലശേരി: സിപിഎം പ്രവര്‍ത്തകനായ പാറക്കണ്ടി പവിത്രനെ (45) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഏഴ് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി പി.എന്‍. വിനോദാണ് വിധി പറഞ്ഞത്
ആര്‍എസ്‌എസ് ബിജെപി പ്രവര്‍ത്തകരായ പൊന്ന്യംവെസ്റ്റ് ചെങ്കളത്തില്‍വീട്ടില്‍ സി കെ പ്രശാന്ത് (36), പൊന്ന്യം നാമത്ത്മുക്കിലെ നാമത്ത് വീട്ടില്‍ ലൈജേഷ് എന്ന ലൈജു (39), ചെങ്കളത്തില്‍ ഹൗസില്‍ പാറായിക്കണ്ടി വിനീഷ് (35), പൊന്ന്യം കുണ്ടുചിറയിലെ പഞ്ചാര പ്രശാന്ത് എന്ന മുത്തു (39), പൊന്ന്യം മൂന്നാംമൈല്‍ ലക്ഷ്മി നിവാസില്‍ കെ സി അനില്‍കുമാര്‍ (51), എരഞ്ഞോളി മലാല്‍ലക്ഷംവീട് കോളനിയിലെ കിഴക്കയില്‍ വിജിലേഷ് (35), എരഞ്ഞോളിപാലത്തിനടുത്ത തെക്കേതില്‍ ഹൗസില്‍ തട്ടാരത്തില്‍ കെ മഹേഷ് (38) എന്നിവര്‍ക്കാണ് ജീവപരന്ത്യം തടവിന് വിധിച്ചത്.
പാല് വാങ്ങുന്നതിനായി വീട്ടില്‍നിന്ന് പൊന്ന്യം നായനാര്‍ റോഡിലേക്ക് നടന്നുപോകുകയായിരുന്ന പവിത്രനെ 2007 നവംബര്‍ ആറിന് പുലര്‍ച്ചെ അഞ്ചേമുക്കാലിന് നാമത്ത്മുക്ക് അങ്കണവാടിക്ക് സമീപം വച്ചാണ് അക്രമിസംഘം വെട്ടിപ്പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്തിയത്.